തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിലടക്കം അർഹമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കവെ 10 വർഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമർശനം അഴിച്ചുവിട്ടത്. പല ദുരന്തങ്ങളും ഇക്കാലയളവിൽ കേരളം നേരിടേണ്ടിവന്നു. എന്നാൽ കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നൽകാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം നേരിട്ട മഹാ പ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം നൽകാൻ കേന്ദ്രസർക്കാരിനെ സമീപിച്ചു. എന്നാൽ സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ് കേന്ദ്രം നൽകിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന് രാജ്യമൊന്നാകെയും മറ്റു രാജ്യങ്ങളും സഹായിച്ചില്ലേ എന്നും മുഖ്യമന്ത്രി ആരാഞ്ഞു. അന്ന് എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തിൽ അകപ്പെട്ടപ്പോൾ സഹായങ്ങൾ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ സഹായം തടഞ്ഞ കേന്ദ്ര സർക്കാർ, കേരളത്തിന് അർഹതപ്പെട്ടത് പോലും തന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം തകരട്ടെ എന്ന ചിന്തയാണ്. കേരളത്തോട് വല്ലാത്തൊരു പകയാണ് കേന്ദ്ര സർക്കാരിനെന്നും പിണറായി അഭിപ്രായപ്പെട്ടു.