ഇടുക്കി: തൊടുപുഴയില്‍ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈകോടതി. കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണം. അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. കൂടാതെ അപകടത്തിന്‍റെ യഥാർത്ഥ വസ്തുത എന്താണ് എന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കി. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് രണ്ട് ദിവസം മുൻപ് മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം.
ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവ്രർത്തികള്‍ നടത്തിയിരുന്നു. അതിന് വേണ്ടിയെടുത്ത കുഴിയിൽ വീണാണ് അപകടം. ഈ കുഴി മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.