പണമിടപാടുകളിൽ ഡിജിറ്റൽ ആധിപത്യം വന്നതോടു കൂടി ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും വ്യാപകമാകുകയുണ്ടായി. ഡിജിറ്റൽ അറസ്റ്റ് മുതലായ തട്ടിപ്പുകളിലൂടെയും മറ്റും ലക്ഷകണക്കിന് രൂപയാണ് പലർക്കും നഷ്ടമായത്. ഫിഷിംഗ് ലിങ്കുകൾ, വ്യാജ കോളുകൾ, ഒടിപി സ്‌കാമുകൾ മുതലായനിരവധി തട്ടിപ്പുകളാണ് ഓൺലൈൻ വഴി നടക്കുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാൻ ആർബിഐ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടമാകുന്നവരുടെ ദിനംപ്രതി വർധിച്ചു വരുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറെടുക്കുകയാണ് ആർബിഐ.
ഇരകൾക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്ന പദ്ധതിയുടെ കരട് ഉടൻ പുറത്തിറങ്ങും. ഒരിക്കൽ മാത്രമേ നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ. കൂടാതെ തട്ടിപ്പ് വിവരം കൃത്യസമയത്ത് ബാങ്കിനെ അറിയിക്കുകയും വേണം.
നഷ്ടമായ തുകയുടെ 85 ശതമാനം അതല്ലെങ്കിൽ 25,000 രൂപ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരം 25,000 രൂപയായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ഓൺലൈൻ തട്ടിപ്പിനിരയായവർക്കുള്ള നഷ്ടപരിഹാരം.