കൊച്ചി: തിരുവാങ്കുളത്ത് പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം കണ്ടെത്താനാകാതെ പോലീസ്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള കൊറിയൻ സുഹൃത്തിനെക്കുറിച്ച് ഇതുവരെയും പോലീസിന് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയിലായത്.
ഏറെ പരിശ്രമത്തിനൊടുവിൽ പതിനാറുകാരിയുടെ ഫോൺ പോലീസ് തുറന്നുപരിശോധിച്ചിരുന്നു. എന്നാൽ ഫോണിലെ ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി.
ജനുവരി 27നാണ് തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്.