എറണാകുളം: കാഴ്‌ചക്കാര്‍ക്ക് കലാവിരുന്നൊരുക്കി കൊച്ചി-മുസിരിസ് ബിനാലെ. സന്ദർശകരിൽ മിക്കവരും വിദേശികളാണ്. പ്രതിഷ്‌ഠാപന കലയുടെ അനന്ത സാധ്യതകളിലൂടെ കാഴ്‌ചക്കാരെ ചിന്തിപ്പിക്കുകയാണ് വിഖ്യാത കലാകാരന്മാർ എന്നാണ് ബിനാലെ കണ്ട് മടങ്ങുന്ന വിദേശികളുടെ അഭിപ്രായം.
കലാസ്വാദനത്തിൻ്റെ വേറിട്ടൊരു തലമാണ് ബിനാലെയിൻ കാഴ്‌ചക്കാരെ കാത്തിരിക്കുന്നത്. ഇത് ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏഷ്യയിലെ ഏറ്റവും മികച്ച പ്രദർശനങ്ങളിൽ ഒന്നാണ് എന്നാണ് ജർമനിയിൽ നിന്നുള്ള റോബിൻ പറയുന്നത്. എല്ലാ തരത്തിലുള്ള കലാ വസ്‌തുക്കളും പങ്കെടുക്കുന്ന ഒരു പ്രവർത്തന രീതിയാണ് ബിനാലെയുടെ പ്രത്യേകത. സയൻസ്, മ്യൂസിക് തുടങ്ങി കലയ്ക്ക് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന കാഴ്‌ചപ്പാടുകളാണ് ബിനാലെയ്ക്കുള്ളത്.
കൊച്ചി-മുസിരിസ് ബിനാലെയിൽ നിന്നുള്ള ദൃശ്യങ്ങള്‍. (ETV Bharat)
അതേസമയം വാട്ടർ കളർ ചെയ്യുന്ന ഒരാൾക്ക് അത് മാത്രമേ ചെയ്യാവൂ എന്ന നിബന്ധന ബിനാലെയ്ക്കില്ല. എല്ലാ തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനവും നടത്താനുള്ള വേദിയാണ് ബിനാലെ. ഇവിടെ നിന്നുളള ആദ്യ കാഴ്‌ചകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ചൈനയിൽ നിന്നുള്ള ലീന പറഞ്ഞു. ഇത് താൻ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒരു പ്രദർശനമാണെന്നും ഈ കലാ സൃഷ്‌ടികൾ എന്താണെന്ന് മനസിലാക്കാൻ എളുപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു.