തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചരണ ആവേശത്തിലാണ് മുന്നണികൾ. വോട്ടിംഗ് മെഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 75,644 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്ത് ഉള്ളത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 11 ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 13 ദിവസവും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാംഘട്ട പ്രചരണത്തിൽ വീറും വാശിയോടെയുമാണ് മുന്നണികളും സ്ഥാനാർത്ഥികളുമുള്ളത്. വികസനവും, ക്ഷേമ പ്രവർത്തനങ്ങളും പറഞ്ഞുള്ള പ്രചരണത്തിൽ എൽഡിഎഫ് മുന്നിൽ. വിമത സ്ഥാനാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെയും യുഡിഎഫിന് സാധിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് യുഡ്എഫിന്‍റെ തന്നെ വിലയിരുത്തൽ.
എൻഡിഎ മുന്നണിക്ക് എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്താനും കഴിഞ്ഞിട്ടില്ല. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ഇന്ന് മുതൽ ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇവിഎമ്മുകൾ ജില്ലകളിലെ സ്ട്രോങ് റൂമുകളിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് തുടങ്ങും