തിരുവനന്തപുരം: നെടുമങ്ങാട് വീണ്ടും മോഷണം. ആനാട് ആളില്ലാതിരുന്ന വീടു കുത്തിത്തുറന്ന് 14 പവന്‍ ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ കവർന്നത്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മുറികളിലെ അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ട നിലയിലാണുണ്ടായിരുന്നത്.
അലമാരയിൽ സൂക്ഷിച്ച പണവും മാലയും കമ്മലും ഉൾപ്പടുന്ന 14 പവൻ സ്വർണവും അടുക്കളയിൽ ഉണ്ടായിരുന്ന കോഴിമുട്ടകളും വരെ മോഷ്ടാവ് കൊണ്ടുപോയി. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ചന്ദ്രമോഹനദാസിന്റെ വീട്ടിലും രണ്ടു ദിവസം മുമ്പ് മോഷണം നടന്നിരുന്നു. 6000 രൂപയാണ് കവർന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് അന്വേഷണം.