അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചിത്ര നയങ്ങൾക്കെതിരെ യുഎസിൽ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. രാജ്യത്തെ അമ്പത് സംസ്ഥാനങ്ങളിലും വ്യാപിച്ച ‘നോ കിങ്‌സ്’ ജനകീയ പ്രക്ഷോഭത്തിൽ 70 ലക്ഷം പേരാണ് ഇതിനോടകം അണിനിരന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ രോഷങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു.
ട്രംപിന്റെ പുതിയ വികലമായ നയങ്ങൾ ഫെഡറൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ കീഴ്മേൽ മറിക്കുന്നതായിരുന്നു. ഏറ്റവും അവസാനം ധനബിൽ പാസാക്കാത്തതിനെ തുടർന്നുള്ള അടച്ചുപൂട്ടലും കൂട്ടപ്പിരിച്ചുവിടലുകളും അടക്കമുള്ള ജനദ്രോഹപരമായ നടപടികൾ കടുപ്പിച്ചതിനെ തുടർന്നാണ് രാജ്യവ്യാപക പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലാണ് അമേരിക്കയിലാകെ പ്രതിഷേധങ്ങൾ ശക്തമാക്കിയത്.
‘പ്രസിഡന്റ് രാജാവല്ല, ജനാധിപത്യം ഏകാധിപത്യമല്ല, രാജവാഴ്‌ചയല്ല ജനാധിപത്യം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭത്തിന് ജനങ്ങൾ അണിനിരക്കുന്നത്. വാഷിങ്‌ടൺ, ന്യൂയോർക്ക്, ലൊസ് ആഞ്ചലസ്, ഷിക്കാഗോ, മിയാമി എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടം അണിനിരന്നു. ന്യൂയോർക്കിലെ ടൈംസ്‌ക്വയറിൽ മാത്രം 20,000 പേർ എത്തി.