ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍, നഖത്തിനടിയില്‍ മൊട്ടുസൂചി ; യുവാക്കളെ കൊല്ലാക്കൊല ചെയ്ത യുവദമ്പതിമാർ പോലീസ് പിടിയിൽ



പത്തനംതിട്ട: ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും നഖത്തിനടിയില്‍ മൊട്ടുസൂചി തറച്ചുകയറ്റിയും മുറിവില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചും യുവാക്കളെ കൊല്ലാക്കൊല ചെയ്ത യുവദമ്പതിമാരെ പോലീസ് പിടികൂടി. കോയിപ്രം ആന്താലിമണ്ണിലെ വീട്ടില്‍ സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനുമാണ് സംഭവം. കോയിപ്രം മലയില്‍ വീട്ടില്‍ ജയേഷ് രാജപ്പന്‍ (30), ഭാര്യ എസ്. രശ്മി (25) എന്നിവരെയാണ് ആറന്മുള പോലീസ് കുടുക്കിയത്.

ഭാര്യയുമായി യുവാക്കള്‍ക്ക് വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച ജയേഷ്, രശ്മിയുടെ സഹായത്തോടെ ഇരുവരെയും വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. റാന്നി അത്തിക്കയം സ്വദേശിയായ 29-കാരനും ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയായ 19-കാരനുമാണ് മര്‍ദനമേറ്റത്. ജയേഷിനൊപ്പം ബെംഗളൂരുവില്‍ ക്രഷര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ് ഇരുവരും.
സെക്‌സ് ചെയ്യുന്നത് അഭിനയിക്കണമെന്ന് ആവശ്യം, മര്‍ദനം
സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്കുശേഷമാണ് ആലപ്പുഴ സ്വദേശിയായ 19-കാരന് മര്‍ദനമേല്‍ക്കുന്നത്. ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് വന്ന യുവാവിനെ മാരാമണ്ണില്‍നിന്നും ജയേഷ് ബൈക്കില്‍ തന്റെ വീട്ടിലെത്തിച്ചു. രശ്മിയുമായി ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇത് മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ഷാള്‍ ഉപയോഗിച്ച് കൈകള്‍ കെട്ടി, വാക്കത്തി കഴുത്തില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കമ്പിവടികൊണ്ട് കൈയിലും കാലിലും ഇടിച്ചു.
സൈക്കിള്‍ച്ചെയിന്‍ ഉപയോഗിച്ച് കണ്ണിലും വയറിലും ഇടിച്ചു. മുറിയില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു. രശ്മി കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് യുവാവിന്റെ കൈവിരല്‍ അമര്‍ത്തി. തുടര്‍ന്ന് കട്ടിലില്‍ കിടത്തി വിവസ്ത്രനാക്കി പെപ്പര്‍ സ്പ്രേ അടിച്ചു. കൈയിലുണ്ടായിരുന്ന 19,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് യുവാവിനെ ഓട്ടോസ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു.
കൊല്ലാക്കൊല ചെയ്തു
തിരുവോണദിവസം, അഞ്ചിന് വൈകീട്ടാണ് രണ്ടാം സംഭവം. റാന്നി സ്വദേശിയായ 29-കാരനെ രശ്മിയാണ് വീട്ടിലേക്കു വിളിക്കുന്നത്. ഇയാളെ ജയേഷ് പെപ്പര്‍ സ്‌പ്രേ അടിച്ചു താഴെയിട്ടശേഷം സര്‍ജിക്കല്‍ ബ്ലേഡ് കഴുത്തിനുവെച്ച് ഭീഷണിപ്പെടുത്തി ഷാളുപയോഗിച്ച് കൈകള്‍ കെട്ടി മുറിയുടെ ഉത്തരത്തില്‍ തൂക്കിയിട്ടു. സൈക്കിള്‍ച്ചെയിന്‍ ചുറ്റിപ്പിടിച്ച് നെഞ്ചിന് ഇടിച്ചു, കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചു.
ജനനേന്ദ്രിയത്തിലും പുറത്തും രശ്മി സ്റ്റേപ്ലര്‍ പിന്‍ അടിച്ചു. വലതുകാലിലെ നഖങ്ങള്‍ക്കടിയില്‍ മൊട്ടുസൂചികള്‍ അടിച്ചുകയറ്റി. കാലിലെ മുറിവിലേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു. അബോധാവസ്ഥയിലായ യുവാവിനെ, രാത്രി എട്ടോടെ ജയേഷും രശ്മിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ നടുക്കിരുത്തി പുതമണ്‍ പാലത്തിന് സമീപം തള്ളി.
അതുവഴിയെത്തിയ ഓട്ടോറിക്ഷക്കാരനാണ് യുവാവിനെ ആശുപത്രയിലെത്തിച്ചത്. ഇവിടുന്നുള്ള വിവരമാണ് ആറന്മുള പോലീസിലേക്ക് എത്തുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ യുവാവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും സ്വകാര്യാശുപത്രിയിലേക്കും മാറ്റിയിരുന്നു.
പോലീസ് പറയുന്നത്
അക്രമത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി ഫോണിലൂടെ ബന്ധമുണ്ട്. ഇവര്‍ രശ്മിയുമായി സ്വകാര്യചാറ്റുകള്‍ നടത്തിയിരുന്നു. ഇത് കണ്ടെത്തിയ ജയേഷ് രശ്മിയുമായി വഴക്കുണ്ടാക്കുയും പിന്നീട് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. രശ്മിയുടെ ചിത്രങ്ങള്‍ യുവാക്കളുടെ കൈവശമുണ്ടെന്ന് ജയേഷിന് സംശയമുണ്ടായിരുന്നു. ഇതിനാല്‍, ജയേഷ് രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സേഫ് ഫോള്‍ഡറില്‍ സൂക്ഷിച്ചു.
റാന്നി സ്വദേശിയായ യുവാവിനെ മര്‍ദിച്ച കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ജയേഷിനെയും രശ്മിയെയും പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്), അന്നുതന്നെ കസ്റ്റഡിയില്‍വിട്ടു. ചോദ്യംചെയ്യലിലാണ് 19-കാരനെയും മര്‍ദിച്ചെന്ന വിവരം പുറത്തുവന്നത്. ഭീഷണി ഭയന്ന യുവാവ് മൊഴിമാറ്റിപ്പറഞ്ഞത് പോലീസിനെ വെട്ടിലാക്കിയിരുന്നു. മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞ പോലീസ് വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളിലേക്കെത്തിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال