ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കുടുംബശ്രീ പ്രവർത്തകർ. കോഴിക്കോട് വടകര വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് കാലവർഷത്തെ അതിജീവിച്ച് ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ രചിച്ചത്. അര ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്.
കോരിച്ചൊരിഞ്ഞ മഴ കൃഷിക്ക് തടസമായെങ്കിലും, മഴയെ അതിജീവിച്ചാണ് കുടുംബശ്രീ പ്രവർത്തകരായ സൗമിനിയും സിനിജയും ചെണ്ടുമല്ലി വിളയിച്ചത്. പ്രതികൂല കാലാവസ്ഥ ശത്രു ആകുമോ എന്ന ഭയം ഇവർക്ക് ഉണ്ടായിരുന്നു. നിശ്ചയദാർഢ്യത്തിന് മുമ്പിൽ കാലാവസ്ഥയും അടിയരവ് പറഞ്ഞു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. കൃഷി ഭവനിൽ നിന്നും ലഭിച്ച തൈകളും ഗ്രാമ പഞ്ചായത്തിൻ്റ കൈത്താങ്ങുമാണ് കൃഷിയിൽ നൂറ് മേനി വിളയിക്കാൻ ഇവർക്ക് സഹായകമായത്.
പ്രാദേശിക വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി വിറ്റൊഴിക്കാനാണ് ഇവരുടെ തീരുമാനം. മറുനാടൻ പൂക്കൾ വിപണി കീഴടക്കുമ്പോൾ ഗ്രാമീണമായി വിളയിച്ച പൂക്കൾക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്.