യുവതിയും വളർത്തുപശുവും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: വൈദ്യുതക്കെണി സ്ഥാപിച്ച സമീപവാസി അറസ്റ്റിൽ



കുറ്റ്യാടി: പശുക്കടവിൽ യുവതിയും വളർത്തുപശുവും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതക്കെണി സ്ഥാപിച്ച സമീപവാസി അറസ്റ്റിൽ. ചീരമറ്റത്ത് ലിനീഷ് ജോസഫിനെയാണ് (40) തൊട്ടിൽപ്പാലം ഇൻസ്പെക്ടർ പി.കെ. ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടിൽ നടന്ന തെളിവെടുപ്പിൽ കെണിയുടെ ഭാഗങ്ങളും ലൈനിൽനിന്ന് കെണിയിലേക്ക് വൈദ്യുതി എത്തിക്കാനുപയോഗിച്ച വയറും മറ്റും കണ്ടെത്തി. കുറ്റകരമായ നരഹത്യക്കാണ് കേസ്.

ഞായറാഴ്ച രാത്രിതന്നെ ലിനീഷ് കസ്റ്റഡിയിലായിരുന്നു. ചോദ്യംചെയ്യലിൽ കിട്ടിയ വിവരങ്ങളുടെയും സാഹചര്യത്തെളിവിന്റെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കേഴമാനിനെ കുടുക്കാനാണ് വൈദ്യുതക്കെണി സ്ഥാപിച്ചതെന്ന് ഇയാൾ മൊഴി നൽകി. ഇയാളുടെ കൈയിൽ കമ്പികൊണ്ട് മുറിഞ്ഞതിനു സമാനമായ ഒരു മുറിവുണ്ട്. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമാകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുശേഷമാണ് കെണിവെച്ച തോട്ടത്തിലും വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തിയത്.
വൈദ്യുതലൈനിൽ വയർ ഘടിപ്പിക്കാൻ ഉപയോഗിച്ച തോട്ടി പറമ്പിൽനിന്ന് കണ്ടെത്തി. വീട്ടിൽനിന്ന് വയറും കെണിയൊരുക്കാൻ ഉപയോഗിച്ച കമ്പിയും മറ്റുമാണ് കസ്റ്റഡിയിലെടുത്തത്.
മരിച്ച ചൂളപ്പറമ്പിൽ ബോബിയുടെ വീടിനോടുചേർന്ന കൊക്കോത്തോട്ടത്തിലാണ് കേഴമാനിനെ പിടിക്കാനായി ലിനീഷ് കെണി സ്ഥാപിച്ചത്. ഇയാൾ നേരത്തേയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ബോബിയും പശുവും ഷോക്കേറ്റ് വീണതിനുശേഷം ഇവിടെ എത്തിയ ലിനീഷ് തെളിവ് നശിപ്പിക്കാനായി കൊക്കോതോട്ടത്തിൽ സ്ഥാപിച്ച വൈദ്യുതക്കെണിയുടെ സാമഗ്രികൾ പെട്ടെന്നുതന്നെ എടുത്തുമാറ്റിയതായും പോലീസ് പറഞ്ഞു.
ബോബിയെ കാണാതായതിനുശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇയാളും ചേർന്നു. ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്നവരുടെ ശ്രദ്ധ തിരിച്ചുവിടാൻ താൻ അവിടെയൊക്കെ തിരഞ്ഞതാണെന്ന് പറഞ്ഞ് തിരച്ചിൽസംഘത്തെ വഴിമാറ്റാൻ ശ്രമിച്ചതായും ബോബിയുടെ ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ചയാണ് കോങ്ങാട് ചൂളപ്പറമ്പിൽ ബോബിയെയും വളർത്തുപശുവിനെയും കാണാതായത്. രാത്രി ഒരുമണിയോടെ കൊക്കോതോട്ടത്തിൽ മൃതദേഹം കണ്ടെത്തി.
ബോബി എങ്ങനെ മരിച്ചു; രണ്ടുദിവസംകൊണ്ട് ഉത്തരംതന്ന് പോലീസ്
തൊട്ടിൽപ്പാലം: പശുക്കടവിൽ വീട്ടമ്മയുടെയും വളർത്തുപശുവിന്റെയും മൃതദേഹം കണ്ടെത്തിയതുമുതൽ തൊട്ടിൽപ്പാലം പോലീസിന് ഉറക്കമില്ലായിരുന്നു. ദുരൂഹമായ മരണമാണെന്ന് ആദ്യംതന്നെ ഉറപ്പിച്ചു. പക്ഷേ, എങ്ങനെയെന്നതിന് ഒരു സൂചനയുമില്ല, സാക്ഷികളില്ല... വെല്ലുവിളികൾനിറഞ്ഞ കേസ്. എന്നാൽ, വെറും രണ്ടുദിവസംകൊണ്ട് തെളിയിച്ച് പോലീസ് ഒരിക്കൽക്കൂടി അന്വേഷണമികവ് തെളിയിച്ചു. സംഭവം നടന്ന് രണ്ടാംദിവസം ബോബിയുടെയും പശുവിന്റെയും മരണത്തിന് കെണിയൊരുക്കിയ ആളെ പിടികൂടി.
വെള്ളിയാഴ്ചയാണ് ബോബിയെയും പശുവിനെയും കാണാതായത്. അന്നുരാത്രിതന്നെ സമീപത്തെ പറമ്പിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. എങ്ങനെ മരിച്ചുവെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി. വൈദ്യുതക്കെണിയിൽനിന്നുള്ള ഷോക്കേറ്റതാണ് മരണകാരണമെന്ന് അന്നുതന്നെ സംശയമുയർന്നിരുന്നു. തൊട്ടടുത്തുതന്നെ വെദ്യുതലൈനുള്ളതും കെണിയുടെ ചിലഭാഗങ്ങൾ ഇവിടെ കണ്ടതുമാണ് സംശയം ജനിപ്പിച്ചത്. പ്ലാവിന്റെ ചുവട്ടിൽ ചക്ക പറിച്ചിട്ട് വന്യമൃഗങ്ങളെ ആകർഷിച്ച് കെണിവെച്ച് പിടിക്കുന്ന രീതി വനാതിർത്തിയോടുചേർന്ന മേഖലകളിലുണ്ട്.
പശു ചത്തതിനുസമീപമുള്ള ചക്ക ഈ സംശയത്തിന് ആക്കംകൂട്ടി. പക്ഷേ, കെണിയോ ലൈനിൽനിന്ന് വൈദ്യുതിയെത്തിച്ച വയറോ ഒന്നും സ്ഥലത്തില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെ, പശുവിനും ബോബിക്കും ഷോക്കേറ്റശേഷം കെണിവെച്ചയാൾ ഇവിടെവന്ന് തെളിവുകളെല്ലാം മാറ്റിയിരിക്കാമെന്ന നിഗമനത്തിലായി പോലീസ്‌. ഇതോടെ പോലീസ് പലരിൽനിന്നായി വിവരങ്ങൾ ശേഖരിച്ചു. വന്യമൃഗവേട്ടയുമായി ബന്ധമുള്ളവരുടെ ചരിത്രം ചികഞ്ഞു. ഈ പറമ്പിലേക്ക് സമീപദിവസങ്ങളിൽ ആരെങ്കിലും പോയിട്ടുണ്ടോ എന്നന്വേഷിച്ചു. അങ്ങനെയാണ് സംശയം ലിനീഷിലേക്ക് നീണ്ടത്. ഞായറാഴ്ച രാത്രിതന്നെ ലീനിഷ് കസ്റ്റഡിയിലായി.
പിന്നെ എല്ലാം എളുപ്പമായി. വീട്ടിൽനിന്ന് കെണിക്ക്് ഉപയോഗിച്ച കമ്പിയും വയറുമെല്ലാം കണ്ടെത്തുകയുംചെയ്തു. ബോബിയെ തിരയാനും മറ്റും സജീവമായി വെള്ളിയാഴ്ച രാത്രിമുഴുവൻ ലിനീഷ് സ്ഥലത്തുണ്ടായിരുന്നു. ശനിയാഴ്ച പ്രാദേശിക ചാനലുകാർക്ക് തിരച്ചിൽസംബന്ധിച്ച് ബൈറ്റും നൽകി. എന്നാൽ, പോലീസിന്റെ അന്വേഷണമികവിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കോഴിക്കോട് റൂറൽ എസ്‌പി, നാദാപുരം ഡിവൈഎസ്‌പി എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال