കൊച്ചി നഗരത്തിലെ ആറ് കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി 3716 കോടി രൂപയുടെ പദ്ധതി അനുമതി ലഭിച്ച് 3 മാസം കൊണ്ട് പ്രാഥമിക നിർമ്മാണം ആരംഭിച്ച വിവരം പങ്കുവച്ച് മന്ത്രി പി രാജീവ്. പദ്ധതി പൂർത്തിയാകുന്നതോടെ വിദേശ രാജ്യങ്ങളിലേതുപോലെ കര ഗതാഗത സൗകര്യങ്ങൾക്ക് സമാന്തരമായി ജലഗതാഗതം ഉപയോഗിക്കാനുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി നഗരത്തിലെ നിരന്തരമുണ്ടാകാറുള്ള വെള്ളപ്പൊക്കത്തിനൊരു ശാശ്വതപരിഹാരം കൂടിയാകും ഈ ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമെന്നും മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കൊച്ചി നഗരത്തിലെ ആറ് കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി 3716 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പ്രഖ്യാപനം മാത്രമാണ് എന്ന് സംശയിച്ചിരുന്നവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പദ്ധതിക്ക് അനുമതി ലഭിച്ച് 3 മാസം കൊണ്ട് പ്രാഥമിക നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. ചിലവന്നൂർ കനാലിലെ ഡ്രഡ്ജിങ്ങ് പ്രവർത്തനങ്ങളാണ് ഒന്നാമതായി ആരംഭിച്ചിരിക്കുന്നത്. അതിവേഗത്തിൽ തന്നെ പദ്ധതിയുടെ നിർമ്മാണം തുടരുന്നതാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ വിദേശ രാജ്യങ്ങളിലേതുപോലെ കരയിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾക്ക് സമാന്തരമായിത്തന്നെ ജലഗതാഗതം ഉപയോഗിക്കാനുള്ള അവസരം നമുക്കുണ്ടാകും. ഇങ്ങനെ ഗതാഗതയോഗ്യമാക്കുന്നതിനും ഒപ്പം തന്നെ കൊച്ചി നഗരത്തിലെ നിരന്തരമുണ്ടാകാറുള്ള വെള്ളപ്പൊക്കത്തിനൊരു ശാശ്വതപരിഹാരം കൂടിയാകും ഈ ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം.
ചിലവന്നൂർ കനാലിന് പുറമെ ഇടപ്പള്ളി കനാൽ, തേവര പേരണ്ടൂർ കനാൽ, തേവര കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി നദി എന്നീ 5 കനാലുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ മംഗളവനം പക്ഷിസങ്കേതത്തിലൂടെ കടന്നുപോകുന്ന ഉപകനാലിൻ്റെ 600 മീറ്റർ കൂടി ശുചീകരണത്തിനായി ഏറ്റെടുക്കും. അഴുക്കുചാൽ ശൃംഖലയ്ക്കും സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾക്കും സാനിറ്റേഷൻ സൗകര്യങ്ങൾക്കും ഖരമാലിന്യം കൈകാര്യം ചെയ്യുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കെഎംആർഎൽ തുടർന്നുകൊണ്ടും സീവറേജ് ഘടകങ്ങളുടെ നിർവഹണ ഏജൻസിയായി കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും കിഫ്ബി, എൻ.സി.ആർ.ഡി എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.