തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പരസ്യപ്രതികരണം ചട്ടലംഘനമാണ്. പക്ഷേ എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് സംസാരിക്കേണ്ടി വന്നത്. സർക്കാരിന്റേത് സ്വയം രക്ഷയ്ക്കായുള്ള നടപടിയാണെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. താൻ പറഞ്ഞതെല്ലാം തെറ്റാണെന്നാണ് പറഞ്ഞത്. കൃത്യമായ മറുപടി അന്നേ നൽകിയിരുന്നു. രേഖകൾ അടക്കം നൽകി. റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. ഉപകരണം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. ശസ്ത്രക്രിയ മടക്കി എന്ന ആരോപണം കള്ളമാണ്. ഉപകരണം ഉണ്ടായിരുന്നിരുന്നതിൽ ഉറച്ചു നിൽക്കുന്നു. നിരവധി തവണ സൂപ്രണ്ടിന്റെയും പ്രിൻസിപ്പാളിനെയും അറിയിച്ചിരുന്നുവെന്നും ഡോ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.
തന്റെ അഭിപ്രായങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് മാറില്ല. നടപടി എന്തയാലും നേരിടും. മറ്റൊരു ഡോക്ടറുടെ ഉപകരണം വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഉപകരണ ക്ഷാമം ഇപ്പോഴും തുടരുകയാണ്. മറുപടി തയ്യാറാണ്. ഹെൽത്ത് സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകും. പലർക്കും പല താത്പര്യങ്ങളും കാണും. ആരോഗ്യമന്ത്രിയുമായി പിന്നീട് സംസാരിച്ചിട്ടില്ല. ആരോഗ്യമന്തിയുടെ പിഎസിന് വിവരം നൽകിയതിന് തെളിവ് ഉണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം. എന്ത് നടപടിയായാലും സ്വീകരിക്കും. ഏറ്റുമുട്ടാനില്ല. രാവിലെ മുതൽ രാത്രി വരെ ചെയ്യാൻ ജോലി ഉണ്ട്. ശസ്ത്രക്രിയ മടക്കി എന്ന് ആരോപിക്കുന്നത് അവഹേളിക്കാനാണെന്നും ഡോ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.