ജസ്റ്റിന്‍രാജ് കൊല്ലപ്പെട്ട സംഭവം: പ്രതികള്‍ പിടിയിലായത് ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ



തിരുവനന്തപുരം: വഴുതയ്ക്കാട് കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ പിടിയിലായത് ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ. ജസ്റ്റിന്‍രാജ് വന്ന സ്‌കൂട്ടര്‍ കരകുളത്ത് പണയംവെച്ച് പണവുമായാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. മരിച്ച ജസ്റ്റിന്‍രാജിന്റെ സുഹൃത്ത് സ്റ്റാന്‍ലിയുടെ വാഹനമാണിത്.

ഡല്‍ഹി സ്വദേശി ഡേവിഡ് ദില്‍കുമാര്‍ (31), വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) എന്നിവരെയാണ് കൊലപാതകക്കേസില്‍ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. ജസ്റ്റിന്‍രാജിന്റെ റസ്റ്ററന്റിലെ തൊഴിലാളികളാണ് ഇവര്‍. കൊലപാതകത്തിനുശേഷം വാഹനവും ജസ്റ്റിന്‍രാജിന്റെ പഴ്സും മോഷ്ടിച്ചാണ് ഇവര്‍ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്.
പഴ്സിലുണ്ടായിരുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍, പിന്‍നമ്പര്‍ അറിയാത്തതിനാല്‍ ഇതു പരാജയപ്പെട്ടു.
നേപ്പാളിയായ ദില്‍കുമാര്‍ ഡല്‍ഹിയിലാണ് താമസം. രാജേഷ് കിക് ബോക്‌സറും ജിംനേഷ്യം പരിശീലകനുമാണ്. രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്ന് പോലീസ് പറയുന്നു. പിടികൂടാനെത്തിയ പോലീസുകാരെയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ജോലിക്കു ചെല്ലാത്തതിനു വഴക്കുപറഞ്ഞതിനുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്.ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മ്യൂസിയം സിഐ വിമല്‍ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال