ആലപ്പുഴ: സ്‌കൂള്‍ തുറന്നതോടെ മുട്ടവിലയില്‍ കുതിപ്പു തുടരുന്നു. മുട്ടവ്യാപാരമേഖലയില്‍ സീസണ്‍ ആരംഭിച്ചെങ്കിലും ആവശ്യത്തിനു മുട്ട കിട്ടാനില്ല. അഞ്ച്-ആറ് രൂപയായിരുന്ന മുട്ടയ്ക്ക് ചില്ലറവില്‍പ്പനയില്‍ ഏഴുരൂപവരെയായി. നാടന്‍ കോഴിമുട്ടയ്ക്ക് ഏഴുരൂപയായിരുന്നു വില. ഇതിന് എട്ടുമുതല്‍ ഒന്‍പതുവരെ രൂപയുണ്ട്. പത്തുരൂപയുണ്ടായിരുന്ന താറാംമുട്ടയ്ക്ക് ഇപ്പോള്‍ 12 രൂപവരെയുണ്ട്.
സ്‌കൂളുകളിലും അങ്കണവാടികളിലും മുട്ട നല്‍കുന്നുണ്ട്. ഇതിനാവശ്യമായത്ര മുട്ട നാട്ടിലില്ലാത്താണു പ്രശ്‌നം. തമിഴ്‌നാട് നാമക്കലില്‍നിന്നും ആന്ധ്രയില്‍നിന്നുമൊക്കെയാണ് കേരളത്തിലേക്ക് ആവശ്യമായ മുട്ട എത്തിച്ചിരുന്നത്. അവിടെയും ഉത്പാദനം കുറഞ്ഞതോടെയാണ് ക്ഷാമം രൂക്ഷമായത്.
തുടര്‍ച്ചയായി പക്ഷിപ്പനിമൂലമുള്ള നഷ്ടമാണ് നാട്ടിലെ കോഴിക്കൃഷിയില്‍ വലിയ കുറവു വന്നത്. വീടുകളിലെ കോഴിവളര്‍ത്തലും ഗണ്യമായി കുറഞ്ഞു. പല ഫാമുകളും ഉത്പാദനം കുറച്ചു.
ഇവിടത്തെ ക്ഷാമം പരിഹരിക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്ന അത്രയും ലോഡ് അന്യസംസ്ഥാനങ്ങളില്‍നിന്നു കിട്ടുന്നുമില്ല. രണ്ടുലക്ഷം മുട്ട ആവശ്യപ്പെട്ടാല്‍ കിട്ടുന്നത് ചിലപ്പോള്‍ ഒന്നേകാല്‍ ലക്ഷമായിരിക്കും. ഇത് അമിത ചെലവുണ്ടാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ലോഡുകണക്കായാണ് ഇവിടെനിന്ന് തൊഴിലാളികള്‍ പുറപ്പെടുന്നത്. മുട്ടയുടെ എണ്ണം കുറഞ്ഞാലും ഇവര്‍ക്കുള്ള കൂലിനല്‍കണം.
മുട്ടവില കൂടിയതോടെ ഹോട്ടലുകളും തട്ടുകടകളും പ്രതിസന്ധിയിലായി. ഓംലെറ്റുകള്‍ക്കും മുട്ടക്കറിക്കും മുട്ടറോസ്റ്റിനുമെല്ലാം മറ്റും പെട്ടെന്ന് വിലകൂട്ടാന്‍ കഴിയാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍.
നാടന്‍മുട്ടവില്‍പ്പന കുറഞ്ഞു
വിലക്കയറ്റമായതോടെ നാടന്‍മുട്ട ആവശ്യപ്പെട്ടെത്തുന്നവര്‍ കുറഞ്ഞു. വൈറ്റ് ലഗോണിനാണ് ആവശ്യക്കാര്‍ കൂടുതല്‍. താറാംമുട്ടയും വില കൂടിയപ്പോള്‍ വാങ്ങുന്നതു കുറഞ്ഞു.