യാത്രാ കൺസെഷനുവേണ്ടി വിദ്യാർഥികൾക്ക് മുദ്രാവാക്യം വിളിക്കേണ്ടിവരുന്നത് ദുരവസ്ഥയെന്ന് കെഎസ്‍യു



കൊച്ചി: മെട്രോ റെയിൽ ട്രിപ് പാസുകൾ പിൻവലിച്ച നടപടിക്കെതിരേ കെഎസ്‍യു. വിദ്യാർഥികൾ കൺസെഷന് വേണ്ടി മുദ്രാവാക്യം വിളിക്കേണ്ടിവരുന്നത് ദുരവസ്ഥയെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ പറഞ്ഞു. കോളേജ് വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിനെ പൊളിച്ചെഴുതുന്ന മാറ്റങ്ങൾ നടക്കുകയാണ്. അവയെപ്പറ്റി ചർച്ചചെയ്യേണ്ട സമയത്ത് വിദ്യാർത്ഥികൾക്ക് യാത്രാ കൺസെഷന് വേണ്ടി മുദ്രാവാക്യം വിളിക്കേണ്ടി വരുന്നത് ദുരവസ്ഥയാണ്. വിദ്യാഭ്യാസത്തിന് വേണ്ട അടിസ്ഥാനപരമായ സൗകര്യം ഒരുക്കാൻ തെരുവിൽ സമരം ചെയ്യണമെന്നാണോ? ഈ നാട് ബൗദ്ധികമായി എങ്ങിനെ പുരോഗമിക്കാനാണെന്ന് ആൻ സെബാസ്റ്റ്യൻ എഫ്ബിയിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:
വർഷം 2025 ആണ്. മൂന്ന് വർഷ ഡിഗ്രി കോഴ്സ് നാല് വർഷമായി. രണ്ട് വർഷ പിജി കോഴ്സ് ഒരു വർഷമാകാൻ പോകുന്നു. ഗവേഷണപരത പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് കോളേജ് വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് മാറുന്നു. നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകളുടെ സംയോജനം നടക്കുന്നു. ന്യൂനതകൾ ഉണ്ട് എന്ന യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ കോളേജ് വിദ്യാഭ്യാസത്തിന്റെ മൊത്തം ചട്ടക്കൂടിനെ പൊളിച്ചെഴുതുന്ന മാറ്റങ്ങൾ നടക്കുകയാണ്. അവയെപ്പറ്റി ചർച്ച ചെയ്യേണ്ട സമയത്ത് "വിദ്യാർത്ഥി യാത്ര കൺസെഷന്" വേണ്ടി മുദ്രാവാക്യം വിളിക്കേണ്ടി വരുന്നത് എന്തൊരു ദുരവസ്ഥയാണ്. വിദ്യാഭ്യാസത്തിന് വേണ്ട അടിസ്ഥാനപരമായ സൗകര്യം ഒരുക്കാൻ തെരുവിൽ സമരം ചെയ്യണമെന്നാണോ? ഈ നാട് ബൗദ്ധികമായി എങ്ങിനെ പുരോഗമിക്കാനാണ്?
വിദ്യാർഥികളുടെ ബൗദ്ധികതയും ക്ഷമതയും ക്ലാസ് റൂമുകളിലോ ലാബുകളിലോ ലൈബ്രറികളിലോ ഉപയോഗിക്കപ്പെടേണ്ടതിന് പകരം അടിസ്ഥാന യാത്ര സൗകര്യം ഉറപ്പുവരുത്താൻ തെരുവിൽ സമരം ചെയ്യാൻ ഉപയോഗിക്കപ്പെടണമെന്ന അവസ്ഥയാണ് കൊച്ചി മെട്രോ സ്റ്റുഡന്റ് കൺസെഷൻ പാസ് നിർത്തിയത് വഴി ഉണ്ടാക്കിയിരിക്കുന്നത് . മെട്രോ നഷ്ടത്തിലാണെങ്കിൽ ആ നഷ്ടം നികത്താൻ മറ്റ് മാർഗങ്ങൾ ആലോചിക്കണം. അല്ലാതെ വിദ്യാർഥികളെ പിഴിയരുത് . വിദ്യാർഥികൾക്ക് നൽകുന്ന ആനുകൂല്യം കൊച്ചി മെട്രോ അനുവദിക്കുന്ന ഔദര്യമൊന്നുമല്ല. തീരുമാനങ്ങൾ വിദ്യാർത്ഥി വിരുദ്ധമെങ്കിൽ സമരം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും മടി ഉണ്ടാവുകയില്ല. മടി ഒരുകാലത്തും കാണിച്ചിട്ടുമില്ല. ചരിത്രം പരിശോധിച്ചാൽ കാണാം "ഒരണ സമരം" എന്നൊരു ഏട്. മെട്രോ അധികൃതർ ഒന്നോർക്കണം. വർഷം 2025 ആയിരിക്കുന്നു- കുറിപ്പിൽ പറയുന്നു.
നിലവിലുണ്ടായിരുന്ന ഒമ്പത് പാസുകൾ പിൻവലിച്ച് രണ്ട് പാസുകളിലൊതുക്കിയാണ് കെഎംആർഎൽ പരിഷ്കാരം നടത്തിയത്. ഇതോടെ സ്കൂളിലും കോളേജിലും പോകാൻ മെട്രോയെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾ തിരികെ ബസിൽ തന്നെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال