കൊലപ്പെടുത്തി മൃതദേഹങ്ങൾ മുതലകൾക്കു തിന്നാൻ കൊടുക്കും: കുപ്രസിദ്ധനായ കുറ്റവാളി പോലീസ് വലയിൽ



ന്യൂഡൽഹി: ടാക്‌സി ഡ്രൈവർമാരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ മുതലകൾക്കു തിന്നാൻ വലിച്ചെറിഞ്ഞു കൊടുത്തു കുപ്രസിദ്ധനായ കുറ്റവാളി ഒടുവിൽ പോലീസ് വലയിൽ. ആയുർവേദ പ്രാക്ടീഷണറായി ജീവിതം ആരംഭിച്ച ഡോ. ദേവേന്ദർ ശർമ്മയാണ് പരോളിൽ ഇറങ്ങി മുങ്ങി രണ്ടു വർഷത്തിനു ശേഷം രാജസ്ഥാനിൽ പോലീസിന്റെ പിടിയിലാവുന്നത്. ഡോക്ടർ ഡെത്ത് എന്നാണ് പോലീസ് വൃത്തങ്ങളിൽ ഇയാൾ അറിയപ്പെടുന്നത്‌.

ബി.എ.എം.എസ് (ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി) ഡിഗ്രി ഉടമയായ ദേവേന്ദർ ശർമ്മ 2002-നും 2004-നും ഇടയിൽ ഒട്ടേറെ ടാക്‌സി- ട്രക്ക് ഡ്രൈവർമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഇയാൾ പരോളിൽ ഇറങ്ങി മുങ്ങിയത്.
ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. ഗുഡ്ഗാവ് കോടതി ഒരിക്കൽ വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീലിൽ അത് ജീവപര്യന്തമായി കുറച്ചു. തെളിവുകൾ ഇല്ലാതാക്കാൻ ഇരകളുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലുള്ള ഹസാര കനാലിലെ മുതലകൾ നിറഞ്ഞ വെള്ളത്തിൽ ഉപേക്ഷിക്കുന്നതിലൂടെ ഇയാൾ കുപ്രസിദ്ധനായിരുന്നു.
വ്യാജ യാത്രകൾക്കായി ഡ്രൈവർമാരെ വിളിക്കുന്നതായിരുന്നു ഇയാളുടെ ശൈലി. ആളൊഴിഞ്ഞ ഇടത്തെത്തുമ്പോൾ ഡ്രൈവർമാരെ വധിക്കും. ഇവരുടെ മൃതദേഹം പിന്നീട് കാസ്ഗഞ്ചിൽ എത്തിച്ച് മുതലകൾക്കു തിന്നാൻ കൊടുക്കും. ഡ്രൈവർമാരിൽനിന്ന് തട്ടിയെടുക്കുന്ന വാഹനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്യും.
രാജസ്ഥാനിലെ ദൗസയിലുള്ള ഒരു ആശ്രമത്തിൽ, വ്യാജ മേൽവിലാസത്തിൽ പുരോഹിതനായി വേഷം കെട്ടിയാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയുൾപ്പെടെ കുറഞ്ഞത് 27 കേസുകളിലായി ശർമ്മയ്ക്ക് നീണ്ട ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു.
1998-നും 2004-നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തിയതിലൂടെയാണ് ഇയാൾ കുപ്രസിദ്ധനാവുന്നത്. പല സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ 125-ലധികം അനധികൃത അവയവ മാറ്റിവയ്ക്കലുകൾക്ക് സൗകര്യമൊരുക്കിയതായി ഇയാൾ സമ്മതിച്ചിരുന്നു.
1984-ൽ ബിഹാറിൽനിന്ന് ബിഎഎം.എസ് പാസായ ശർമ്മ തൊട്ടുപിന്നാലെ രജസ്ഥാനിൽ ക്ലിനിക് തുടങ്ങി. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ശർമ്മ 11 വർഷം ഈ ക്ലിനിക് നടത്തി. 1994-ൽ ഗ്യാസ് ഡീലർഷിപ്പ് ഇടപാടിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതിന് ശേഷമാണ് ശർമ്മ കുറ്റകൃത്യത്തിലേക്ക് തിരിഞ്ഞത്. ഒരു വർഷത്തിനുശേഷം ഇയാൾ ഒരു വ്യാജ ഗ്യാസ് ഏജൻസി നടത്തിപ്പ് തുടങ്ങി. തുടർന്ന് അനധികൃത അവയവ വ്യാപാരത്തിലേക്ക് പ്രവേശിച്ചു. ഇയാളുടെ കുറ്റകൃത്യങ്ങൾ പിന്നീട് ടാക്‌സി ഡ്രൈവർമാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലേക്ക് വികസിച്ചു. ടാക്‌സികൾ വാടകയ്‌ക്കെടുക്കുക, ഡ്രൈവർമാരെ കൊലപ്പെടുത്തുക, അവരുടെ വാഹനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുക എന്നിവയായിരുന്നു കുറ്റകൃത്യത്തിന്റെ രീതി.
വൃക്ക റാക്കറ്റും സീരിയൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 2004-ലാണ് ശർമ്മ ആദ്യം അറസ്റ്റിലാവുന്നത്. ഇയാൾ 50-ൽ അധികം കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണെന്ന് പോലീസ് വിശ്വസിക്കുന്നു. എന്നാൽ, പല കേസുകളിലും പരാതി ഇല്ലാത്തതും മൃതദേഹങ്ങൾ ലഭിക്കാത്തതും ഇയാൾക്ക് രക്ഷയായി.
തിഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 2023 ഓഗസ്റ്റ് മൂന്നിന് പരോളിൽ ഇറങ്ങി ദേവേന്ദർ ശർമ്മ മുങ്ങുകയായിരുന്നു. അലിഗഢ്, ജയ്പൂർ, ഡൽഹി, ആഗ്ര, പ്രയാഗ്‌രാജ് ഉൾപ്പെടെ ഒട്ടേറെ നഗരങ്ങളിൽ ആറുമാസം നീണ്ടുനിന്ന ഒരു ഓപ്പറേഷന് ശേഷമാണ് ദൊസയിലെ ആശമത്തിൽ ഇയാളെ കണ്ടെത്തുന്നത്. പരോളിലിരിക്കെ ശർമ്മ ഒളിച്ചോടുന്നതുംആദ്യമായിട്ടല്ല. 2020-ൽ, 20 ദിവസത്തെ പരോളിന് ശേഷം ഇയാൾ തിരികെ വന്നില്ല. ഡൽഹിയിൽവെച്ച് പിടിക്കപ്പെടുന്നതിന് മുമ്പ് ഏഴു മാസത്തോളം ഒളിവിലായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال