മഹാരാഷ്ട്രയില്‍ രണ്ട് ഐ.എസ് സ്ലീപ്പര്‍ സെല്‍ അംഗങ്ങളെ എന്‍ഐഎ അറസ്റ്റ് ചെയ്തു



മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ഐ.എസ് സ്ലീപ്പര്‍ സെല്‍ അംഗങ്ങളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ എന്‍ഐഎ പിടികൂടിയത്. 2023-ലെ ഐഇഡി(ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്‌) കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ ഏറെനാളായി എന്‍ഐഎ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ഡയപ്പര്‍വാല എന്ന വിളിപ്പേരുള്ള അബ്ദുള്ള ഫയാസ് ഷെയ്ക്ക്, തല്‍ഹ ഖാന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇന്തോനേഷ്യയില്‍ നിന്ന് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നു.
2023-ലാണ് കേസിനാസ്പദമായ സംഭവം. പുണെയില്‍ വെച്ച് ഇവര്‍ ഐഇഡി ബോംബ് ഉണ്ടാക്കി പരീക്ഷിച്ചുവെന്നാണ് കേസ്. പുണെയിലെ അബ്ദുള്ള ഫയാസ് ഷെയ്ക്കിന്റെ വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ ബോംബുണ്ടാക്കിയത്. തുടര്‍ന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ അത് പരീക്ഷിക്കുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ ഇവര്‍ പിന്നീട് ഇന്തൊനേഷ്യയിലേക്ക് കടന്നു. അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതാണ്. ഇവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ബാക്കിയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال