കൊച്ചി: കാക്കനാട്ടെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് വിഭാഗം അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിൻറെയും മരണത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.അഡീഷണൽ കമ്മീഷണറുടെ മറ്റൊരു സഹോദരി വിദേശത്തുനിന്നും നാട്ടിൽ എത്തിയതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങുന്നത്. അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ക്വാർട്ടേഴ്സിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ ശകുന്തള അഗർവാളിൻറേത് സാധാരണ മരണമാണോ അതോ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തത വരും. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ശാലിനിക്കെതിരായ സിബിഐ അന്വേഷണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്.

വ്യാഴാഴ്ചയാണ് കുടുംബത്തെ കാക്കനാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നാല് ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
