പത്തനംതിട്ട: പെൺകുട്ടിയെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും മൂന്നരലക്ഷം പിഴയും. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ സാജു എം.ജോയിയെ (39) ആണ് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. റാന്നി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി.
2019 ജനുവരിയിൽ കുട്ടിക്ക് 12 വയസ്സാകുംമുമ്പായിരുന്നു പീഡനം തുടങ്ങിയത്. 2023 മാർച്ച് 17 വരെ പലതവണ ഇത് ആവർത്തിച്ചു. 2023 ഫെബ്രുവരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി കഴുത്തിനുപിടിച്ച് കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ പി.എസ്. വിനോദ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.