കൊച്ചി: വീഴ്ചയുടെ ആഘാതത്തിൽ നിന്നും പതിയെ ജീവിതത്തിലേക്ക് തിരികെയെത്തുന്ന് ഉമ തോമസ് എം.എൽ.എയെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി ആർ. ബിന്ദു. ആശ്വാസ വാക്കുകളുമായി ആശുപത്രിയിൽ എത്തിയ ആർ. ബിന്ദുവിനോട് ഫോണിൽ വീഡിയോ കോളിൽ സംസാരിക്കവെയാണ് എം.എൽ.എ.യെ അതീവ സന്തോഷവതിയായി കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് മന്ത്രി, ഉമ തോമസ് ചികിത്സയിൽ തുടരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഇരുവരും നിറഞ്ഞ ചിരിയോടെയാണ് പരസ്പരം കുശലാന്വേഷണത്തിൽ ഏർപ്പെട്ടത്. ഡിസംബർ 29-ാം തീയതി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്.
അണുബാധയും മറ്റുമുണ്ടാകും എന്നതിനാൽ ഉമ തോമസിന്റെ മുറിയിലേക്ക് ആരെയും കടത്തിവിടാത്ത സാഹചര്യത്തിലാണ് മന്ത്രി വീഡിയോ കോളിലൂടെ അവരുമായി സംസാരിച്ചത്. 'സുഖമായിരിക്കുന്നോ' എന്ന മന്ത്രിയുടെ ചോദ്യത്തിന് 'ആശ്വാസമുണ്ട്' എന്നായിരുന്നു എം.എൽ.എ.യുടെ മറുപടി. 'ശ്രദ്ധിച്ചോളൂ, വേഗം സുഖമാവട്ടെ', എന്ന ആശംസയ്ക്ക് നിറഞ്ഞ ചിരിയോടെ 'ശ്രദ്ധിച്ചോളാം' എന്നും മറുപടി. നിലവിൽ നല്ല ആശ്വാസമുണ്ട്, വരുന്ന അസംബ്ലി സമ്മേളനത്തിൽ തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല, മന്ത്രി കാണാൻ വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
ശേഷം, ആശുപത്രിയിൽ തന്നെ കാണാനെത്തിയ പരിചയക്കാരോടും ബന്ധുക്കളോടുമെല്ലാം ഉമ തോമസ് വീഡിയോ കോളിലൂടെ തന്നെ സംസാരിച്ചു. അപകടത്തിന് മുമ്പ് എങ്ങനെയായിരുന്നുവോ അതേ ഊർജസ്വലതയിലേക്ക് എം.എൽ.എ. തിരിച്ചെത്തുന്ന കാഴ്ചയ്ക്കാണ് പ്രിയപ്പെട്ടവർ വീഡിയോകോളിലൂടെ സാക്ഷ്യംവഹിച്ചത്. ഇതിനിടെ, പേഴ്‌സണൽ സ്റ്റാഫിനോട് മണ്ഡലത്തിൽ നടന്നുകൊണ്ടിരുന്ന വികസന പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിക്കാനും എം.എൽ.എ. മറന്നില്ല. കഴിഞ്ഞ ദിവസം മുതൽ കാര്യങ്ങൾ സ്വയം ചെയ്യാനാവുന്ന സ്ഥിതിയിലേക്ക് ഉമ തോമസ് എത്തിയിട്ടുണ്ട് എന്ന വിവരം പുറത്തുവന്നിരുന്നു.
സ്വയം ഭക്ഷണം കഴിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ മുറിവുകൾ ഏറെക്കുറെ ഭേദപ്പെട്ടിട്ടുണ്ട്. വാരിയെല്ലിനും മറ്റുമേറ്റ ചതവുകൾ സുഖപ്പെടാൻ ഏറെ സമയമെടുക്കും എന്നെല്ലാമുള്ള വിവരങ്ങളാണ് ആശുപത്രി അധികൃതർ പങ്കുവെച്ചിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ എം.എൽ.എ.യ്ക്ക് ആശുപത്രി വിടാൻ കഴിഞ്ഞേക്കുമെന്നും ഡോക്ടർമാർ പറയുന്നു.