കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിൻറെ അക്രമത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെൺകുട്ടിയുടെ തലച്ചോറിനാണ് ഗുരുതരമായ ക്ഷതമേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയ്ക്ക് വെൻറിലേറ്റർ സഹായം തുടരുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആൺ സുഹൃത്തിൻറെ അക്രമത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. കേസിൽ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് അനൂപ് പൊലീസിന് നൽകിയ മൊഴി.അതേസമയംതന്റെ എതിർപ്പ് മറികടന്ന് മകളുടെ അനൂപ് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും അവർ പറഞ്ഞു.

പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു. സമീപവാസികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു. അതേസമയം പെൺകുട്ടിയെ കണ്ടെത്തിയത് അതീവഗുരുതരാവസ്ഥയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
