ന്യൂഡൽഹി: ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ദേശീയപാർട്ടികളുടെ 33 ശതമാനം സ്ഥാനാർഥികളും ക്രിമിനൽക്കേസ് പ്രതികൾ. 699 സ്ഥാനാർഥികളുടെ നാമനിർദേശപത്രികകൾ വിലയിരുത്തി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ.) റിപ്പോർട്ട് പുറത്തിറക്കിയത്.
ദേശീയപാർട്ടികളിലെ 278 സ്ഥാനാർഥികളിൽ 93 പേർ ക്രിമിനൽക്കേസ് പ്രതികളാണ്. ഇവരിൽ 51 ആളുകളുടെ പേരിൽ ഗുരുതരവകുപ്പുകളാണുള്ളത്. മൊത്തം സ്ഥാനാർഥികളിൽ 19 ശതമാനമാണ് ക്രിമിനൽക്കേസ് പ്രതികൾ. എ.എ.പി.യുടെ 70 സ്ഥാനാർഥികളിൽ 44 പേരും ബി.ജെ.പി.യുടെ 68 സ്ഥാനാർഥികളിൽ 20 പേരും ക്രിമിനൽക്കേസ് പ്രതികളാണ്. 50 കോടി രൂപയ്ക്കുമേൽ ആസ്തിയുള്ള 23 പേരുണ്ട്.
സീലംപുരിലെ രാഷ്ട്രീയ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഷബാന, മതിയാലയിലെ രാഷ്ട്രീയ രാഷ്ട്രവാദി പാർട്ടി സ്ഥാനാർഥി മൊഹിന്ദർ സിങ്, സ്വതന്ത്രസ്ഥാനാർഥി യോഗേഷ് കുമാർ എന്നിവർ സ്വന്തമായി സ്വത്തുവകകളില്ലെന്നാണ് സത്യവാങ്മൂലം നൽകിയത്.
നിരക്ഷരരായ 29 സ്ഥാനാർഥികളാണുള്ളത്. സ്ഥാനാർഥികളിൽ 96 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമുണ്ട്.
431 സ്ഥാനാർഥികൾ 50 വയസ്സിനുതാഴെയുള്ളവരാണ്. ആം ജൻമത് പാർട്ടിയുടെ ബാദ്‌ലി സ്ഥാനാർഥി രാജേന്ദർ (88), സി.പി.എമ്മിന്റെ ബദർപുർ സ്ഥാനാർഥി ജഗദീഷ് ചന്ദ് (83), കോൺഗ്രസിന്റെ മോത്തി നഗർ സ്ഥാനാർഥി രാജേന്ദ്ര സിങ് (81) എന്നിവരാണ് 80 കടന്ന സ്ഥാനാർഥികൾ.
സമ്പന്നർ
1. കർണൈൽ സിങ് (ബി.ജെ.പി.) -259 കോടി
2. മഞ്ജിന്ദർ സിങ് സിർസ (ബി.ജെ.പി.) -248 കോടി
3. ഗുർചരൺ സിങ് (കോൺഗ്രസ്) -130 കോടി
4. പർവേശ് വർമ (ബി.ജെ.പി.) -115 കോടി
5. എ. ധന്വതി ചണ്ടേല (എ.എ.പി.) -109 കോടി