തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നവരെ കുറിച്ച് വിവരം അറിയിച്ചാൽ പാരിതോഷികം. ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന് വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടി നമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്.
ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എം ബി രാജേഷ്. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങൾ എത്ര വലുതായാലും ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുകയോ വേണം. എന്നാൽ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട്, നിയമനടപടികളും ശക്തമാക്കുകയാണ്.