ഡൽഹി:മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്ത്യ സഖ്യം. മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറും ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകൻ അഭിഷേക് സിങ്വിയും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ ചർച്ചയിലാണ് തീരുമാനം.

പവാറിന്റെ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യം മഹാരാഷ്ട്രയിൽ വൻ പരാജയം നേരിട്ടിരുന്നു. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചില മുൻകൂർ ആസൂത്രണം ആവശ്യമാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ രണ്ടുതവണയും ഡൽഹിയിൽ എ.എ.പി. വൻ ജയം നേടിയെങ്കിലും ഇത്തവണ കെജ്രിവാൾ ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾക്കെതിരേ അഴിമതിയാരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
