ഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ഡമാസ്‌കസിലെയും ബയ്‌റുത്തിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. സിറിയയിൽ തുടരുന്ന ഇന്ത്യൻപൗരർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധംപുലർണമെന്നും മന്ത്രാലയം നിർദേശിച്ചു.

ജമ്മു കശ്മീരിൽ നിന്ന് തീർത്ഥാടനത്തിനായി എത്തിയ ഇന്ത്യക്കാരും സിറിയയിൽ കുടുങ്ങുകയായിരുന്നു. ഇവർ സെയ്ദ സൈനബിൽ എത്തിയപ്പോൾ സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുകയും ഇവർക്ക് മടങ്ങാൻ സാധിക്കാതെ വരികയുമായിരുന്നു. ഇന്ത്യയുടെ ഡമാസ്‌കസിലുള്ള എംബസിയും ബെയ്റൂത്തിലുള്ള എംബസിയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീർത്ഥാടകർ ഉൾപ്പെടെയുള്ള 75 ഇന്ത്യക്കാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചത്.
ലെബനനിൽ നിന്ന് ലഭ്യമാകുന്ന ആദ്യ വിമാനത്തിൽ തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തരസംഘർഷം പൊട്ടിപ്പുറപ്പെട്ട് ഉടൻ തന്നെ സിറിയയിലുള്ള ഇന്ത്യക്കാരോട് മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു.
