പട്ടാള നിയമം പിൻവലിക്കുന്നതായി ദക്ഷിണ കൊറിയ അറിയിച്ചു


സിയോള്‍: ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിക്കുന്നതായി പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പിൻവലിക്കുന്നതായി അറിയിച്ചത്. നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂണ്‍ പറഞ്ഞു. ഇതിനായി വിന്യസിച്ചിട്ടുള്ള സൈന്യത്തെയും പിന്‍വലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്. ഒരു ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തര്‍ക്കം നിലനില്‍ക്കെയാണ് പ്രസിഡന്റിന്റെ ഈ നീക്കം.
'ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്ന് ലിബറല്‍ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാനുമായി പട്ടാള നിയമം പ്രഖ്യാപിക്കുന്നു' എന്നാണ് തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റിന്റെ പ്രഖ്യാപനം. പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച വൂണ്‍ രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.
തങ്ങളുടെ നേതാവിനെ ഇംപീച്ച്മെന്റുകളില്‍ നിന്നും പ്രത്യേക അന്വേഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ജനങ്ങളുടെ ജീവനോപാധികളൊന്നും പരിഗണിക്കാതെ പ്രതിപക്ഷം ഭരണം സ്തംഭിപ്പിച്ചതെന്നും യൂണ്‍ ആരോപിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال