ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ. കേസിലെ പ്രതികളായ പരശുറാം വാഗ്മോറിനും മനോഹർ യാദവിനും കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾക്ക് സ്വീകരണം ഒരുക്കിയത്.
വിജയപുരയിലേക്ക് മടങ്ങിയെത്തിയ ഇരുവരെയും ചില നേതാക്കൾ മാലകളും ഓറഞ്ച് ഷാളും അണിയിച്ചാണ് സ്വാഗതം ചെയ്തത്. തുടർന്ന് ഛത്രപതി ശിവജിയുടെ പ്രതിമയിൽ ഇവർ മാലയും ചാർത്തി.കേസിൽ നിരപരാധികളായ ഇരുവരെയും തെറ്റായി ജയിലിലടച്ചതാണെന്നാണ് ഇവരുടെ അനുയായികളുടെ അവകാശവാദം. ഗൗരി ലങ്കേഷിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് വർഷമായി അന്യായമായി ജയിലിലടച്ച ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്നും നിരപരാധികളായ ഇരുവരെയും ജയിലിലടച്ചത്തിൽ ഗുരുതരമായ ആത്മപരിശോധന ആവശ്യമാണ് എന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
2017 സെപ്റ്റംബർ 5 നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ വീടിന് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. കേസിൽ പ്രതികൾക്ക് ഒക്ടോബർ 9 ന് ജാമ്യം ലഭിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ഇവർ പതിനൊന്നാം തീയതിയാണ് ജയിൽ മോചിതരായത്