നെൻമണിക്കര പള്ളത്ത് മണലി പുഴയിൽ തല നഷ്ടപ്പെട്ട നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഞായറാഴ്ച ഉച്ചക്കാണ് തടഞ്ഞുനിന്ന നിലയിൽ കണ്ടത്.
മൃതദേഹത്തിൽ പാൻ്റ്സും ഇന്നർ ബനിയനുമാണുള്ളത്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു.
മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. മരിച്ചയാളെ കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 40 വയസ്സോളം പ്രായമുള്ളയാളുടെയാണ് മൃതദേഹം.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം മൃതദേഹം പുഴയിലൂടെ ഒഴുകിപോകുന്നത് പരിസരവാസികൾ കണ്ടിരുന്നു.പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് പുഴയിൽ വീണുകിടന്ന മരച്ചില്ലകളിൽ തടഞ്ഞനിലയിൽ കണ്ടെത്തിയത്.
പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്.പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.കാണാതായ ആളുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പുതുക്കാട് ഫയർ ആൻ്റ് റെസ്ക്യു അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജോണി വർഗീസ്, സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ സി.രഞ്ജിത്ത്, ഓഫീസർമാരായ എസ്.അജിത്ത്കുമാർ, വിഷ്ണു രാജൻ, വി.വിജീഷ്, എം.മനു, ശരത് പ്രസാദ്, ആർ.ഉല്ലാസ്, ആദിത്ത്, അഭിഷേക്, അജിത്ത്, അഖിൽ, മോഹനൻ, അക്ഷയ്, രാജീവ് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.