ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിശദാംശങ്ങൾ നേരിട്ട് അറിയാവുന്ന രണ്ട് പേരിൽ നിന്ന് ബുധനാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും റോയിട്ടേഴ്സ് പറയുന്നു. അതേസമയം തിങ്കളാഴ്ച ആശുപത്രിയിൽ പോയത് പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും 86കാരനായ രത്തൻ ടാറ്റ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ബുധനാഴ്ച പുറത്തുവന്ന പുതിയ വിവരങ്ങളെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് പ്രതിനിധികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രത്തൻ ടാറ്റയുടെ ആരോഗ്യനില സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രത്തൻ ടാറ്റയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവന്ന കുറിപ്പ് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നും ഇല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയിൽ പറഞ്ഞിരുന്നു.