തിരുവനന്തപുരം: മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും എടുത്തുകളയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. പൊതുസമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും പരത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണിത്. എല്ലാവരെയും ചേർത്തുപിടിച്ച് ഒറ്റെക്കെട്ടായി ചെറുത്തുതോൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയെല്ലാം എല്ലാം എടുത്ത് കളയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി വിദ്വേഷം പരത്തി അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെയാണ് നമ്മൾ ചെറുത്തുതോൽപ്പിക്കേണ്ടത്. എല്ലാം ചേർത്തുപിടിച്ച് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവാനാണ് ശ്രമിക്കുന്നത്. അതിനാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതെന്നും ആ ആശയവുമായി കോൺഗ്രസ് മുന്നോട്ട് പോവുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ കത്തയച്ചു. സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്..
മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നതുകൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു.
മദ്രസകളിൽ പഠിക്കുന്ന മുസ്ലിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാർഥികളെ സ്‌കൂളുകളിൽ കൂടി ചേർക്കണമെന്നും കത്തിൽ പറയുന്നുണ്ട്. മഹാരാഷ്ട്ര സർക്കാർ മദ്രസ അധ്യാപകർക്കുള്ള വേതനം വർധിപ്പിച്ച് ഏതാനും ദിവസങ്ങൾക്കിടെയാണ് ദേശീയ ബാലാവകാശ കമ്മീഷൻ മദ്രസകൾ നിർത്തലാക്കാനാവശ്യപ്പെട്ട് കത്തയച്ചതെന്നും ശ്രദ്ധേയമാണ്.

