തിരുവനന്തപുരം: സുരക്ഷാവിഭാഗത്തിൽ ഉൾപ്പെടെ ദക്ഷിണ െറയിൽവേയിലെ വിവിധ ഡിവിഷനുകളിൽ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 13,977 തസ്തികകൾ. സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്‌സ്മാൻ, ലോക്കോപൈലറ്റ്, സിഗ്‌നൽ വിഭാഗം, ഗേറ്റ്മാൻ എന്നീ വിഭാഗങ്ങളിലെല്ലാം ഒഴിവുകളുണ്ട്. ഇതിൽ 22 ശതമാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ്.
അഞ്ച് വർഷം മുൻപുവരെ 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു. എന്നാലിപ്പോൾ അനുവദനീയമായ തസ്തിക 94,727 ആണ്. ഇതിൽ തന്നെ 80,750 എണ്ണത്തിലാണ് ജീവനക്കാരുള്ളത്. ഇതിനുപുറമേ എല്ലാ മാസവും വിരമിക്കുന്നവരുടെ എണ്ണവും കൂടിയാകുമ്പോൾ പ്രതിസന്ധിയേറുകയാണ്.

സുരക്ഷാ വിഭാഗത്തിലെ ഒഴിവുകൾ നികത്താത്തത് റെയിൽവേയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നുണ്ടെന്നാണ് പരാതി. പകരം ആളെത്താതെ ഡ്യൂട്ടി വിടാൻ കഴിയാത്ത ഇത്തരം തസ്തികകളിലുള്ളവർ കനത്ത ജോലി ഭാരം നേരിടുന്നുമുണ്ട്. യാത്രക്കാരുടെയും വണ്ടികളുടെയും എണ്ണം കൂടുമ്പോഴും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തതെന്താണെന്നാണ് ജീവനക്കാരുടെ ചോദ്യം. നികത്തപ്പെടാത്ത തസ്തികകളിൽ പലതും അഞ്ച് വർഷം കഴിയുമ്പോൾ ഇല്ലാതാവുകയാണ്.
