കൊച്ചി: റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി ദാരുണമായി മരിച്ചു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമ ആണ് മരിച്ചത്. റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന്, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൂറ ഫാത്തിമ കണ്ടന്തറ ഹിദായത്തുൽ ഇസ്‌ലാം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയായിരുന്നു. മാതാവ് ജിഷമോൾ. സഹോദരികൾ: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
രണ്ടാഴ്ച മുൻപ്, കോട്ടയം മീനച്ചിൽ മരുതൂർ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും എട്ടുമാസം പ്രായമുള്ള മകൻ ബദരീനാഥും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു. റംബൂട്ടാൻ പഴം കൊടുത്തപ്പോൾ, കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി. ശ്വാസം മുട്ടിയതിനെ തുടർന്ന് ഉടൻ ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
