മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് എസ്. ശശിധരനെ മാറ്റിയതിന് പിന്നാലെ, മുൻ മന്ത്രി കെ.ടി. ജലീൽ പ്രതികരണവുമായി രംഗത്ത് എത്തി. ഐ.പി.എസ്. ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിച്ചുവരുകയാണെന്നും, മലപ്പുറം എസ്.പിയായി പ്രവർത്തിച്ച ശശിധരൻ 'സംഘി മനസുള്ള കൺഫേഡ് IPS' ഉദ്യോഗസ്ഥനാണെന്നുള്ള നാടിന്റെ അഭിപ്രായം ജലീൽ ഫെയ്‌സ്ബുക്കിൽ രേഖപ്പെടുത്തി.

"മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാമത്തെ വിക്കറ്റ് വീണു," എന്ന് പറഞ്ഞു കൊണ്ടാണ് ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. "മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ തൂവലുകൾക്ക് രക്തത്തിന്റെ മണമുണ്ട്, കണ്ണീരിന്റെ നനവുണ്ട്, വംശവെറിയുടെ വിഷമുണ്ട്," എന്നിങ്ങനെ വിവരണം തുടരുന്നു. മലപ്പുറം ജില്ലയിൽ സുജിത് ദാസിന്റെ കീഴിൽ കേസുകളുടെ എണ്ണം വർധിച്ച് ജില്ലയ്ക്ക് അപഖ്യാതി ഉണ്ടാക്കിയതിനെക്കുറിച്ച് പരാമർശിച്ച ജലീൽ, "വന്‍ സ്രാവിന്റെ കുറ്റി" യും ഉടൻ തെറിക്കുമെന്നാണ് സൂചിപ്പിച്ചത്.
"ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ്," എന്ന് പറഞ്ഞാണ് ജലീലിന്റെ കുറിപ്പ് അവസാനിച്ചത്.
