കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്‌തെന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. സ്വകാര്യതയുള്‍പ്പെടെ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകാത്തതെന്നുമായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം.
സ്വകാര്യത സംരക്ഷിക്കണം. പക്ഷേ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ എന്ത് ചെയ്തുെന്നും അത്തരമൊരു ഉത്തരവാദിത്വം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. സിനിമയിലെ മാത്രം പ്രശ്‌നമല്ല ഇതെന്നും കോടതി പ്രതികരിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടേയെന്ന് കോടതി ആരാഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ ആക്ട്, പോഷ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സിനിമാ നയത്തിനായി കഴിഞ്ഞ വര്‍ഷം കമ്മിറ്റി രൂപവത്കരിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു.
നാല് വര്‍ഷത്തിന് ശേഷം കമ്മിറ്റി രൂപവത്കരിച്ചിട്ട് എന്ത് കാര്യം. ആദ്യം നടപടി സ്വീകരിക്കൂ മൊഴി നല്‍കിയവര്‍ക്ക് താത്പര്യം ഇല്ലെങ്കില്‍ തുടരേണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) കൈമാറാന്‍ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ ഭാഗമായ ഓഡിയോ, വീഡിയോ ക്ലിപ്പുകളടക്കം കൈമാറണം. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്.

