ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എ.ഡി.ജി.പി അജിത്കുമാറിന് മാത്രം മാറ്റമില്ല


തിരുവനന്തപുരം: ആരോപണവിധേയനായ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പിയായിട്ടാണ് ശശിധരനെ മാറ്റിയത്. പി.വി അന്‍വര്‍ എം.എല്‍.എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസ്ഥരേയും മാറ്റിയെങ്കിലും എ.ഡി.ജി.പി അജിത് കുമാര്‍ തല്‍സ്ഥാനത്ത് തന്നെ തുടരുകയാണ്.

എ.ഐ.ജി ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പി.യായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പി.മാരെയും മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി. സി.എച്ച് നാഗരാജുവിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി നിയമിച്ചു. എ. അക്ബര്‍ ചുമതലയേറ്റെടുക്കാത്തതിനെത്തുടര്‍ന്നാണിത്. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി.യാക്കി. കൊച്ചി കമ്മിഷണര്‍ എസ്. ശ്യാംസുന്ദറിനെ ദക്ഷിണഖേലാ ഐ.ജി.യാക്കി. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി.യുടെ അധികചുമതലയും അദ്ദേഹം വഹിക്കും.


ജെ. ജയനാഥാണ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഡി.ഐ.ജി. ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാക്കി. ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജിയുടെ ചുമതലയുമുണ്ടാകും. തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസിന് എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയുടെ ചുമതലകൂടി നല്‍കി. സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി ഹരിശങ്കര്‍ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി(പേഴ്സണല്‍)യുടെ അധികചുമതല വഹിക്കും. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി ജെ ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി.യാക്കി.

എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ കെ.വി സന്തോഷിനെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയായും കോട്ടയം എസ്.പി കെ.എല്‍ ജോണ്‍കുട്ടിയെ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പിയായും നിയമിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال