കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം. കാർവാർ കളക്ടറേറ്റിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ വി ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഷിരൂരിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ സ്ഥിതിഗതികളും കാലാവസ്ഥയും വിലയിരുത്തും.

ഗോവയിൽ നിന്ന് ഡ്രെഡ്‍ജർ എത്തിക്കാൻ തീരുമാനമായിട്ടുണ്ടെങ്കിലും, നിലവിലെ ഗംഗാവലിപ്പുഴയിലെ ഒഴുക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്താൽ അത് ഡ്രഡ്ജർ കൊണ്ട് വരുന്നതിനും , കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും.
സ്വകാര്യ ഡ്രെഡ്‍ജിംഗ് കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഡ്രഡ്‍ജർ ആണ് ടഗ് ബോട്ടിൽ ഈ സ്ഥലത്തേക്ക് കൊണ്ട് വരിക. ഇതിന്‍റെ എല്ലാ ചെലവുകളും വഹിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്‍റെ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
