തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വേണു വി. ആഗസ്റ്റ് 31ന് സ്ഥാനത്തു നിന്ന് ഒഴിയുന്നതോടെ, ശാരദ മുരളീധരന്‍ ചുമതലയേല്‍ക്കും. ശ്രദ്ധേയമായ കാര്യം, ശാരദ മുരളീധരന്‍ ഡോ. വേണുവിന്റെ ഭാര്യയാണെന്നതാണ്. ഭര്‍ത്താവിന് ശേഷം ഭാര്യ ചീഫ് സെക്രട്ടറിയായിത്തീരുന്ന അപൂര്‍വ സ്ഥിതിയാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ അരങ്ങേറുന്നത്.
ശാരദ മുരളീധരന്റെ സ്വദേശം തിരുവനന്തപുരത്തെ തൈക്കാട് ആണ്. അച്ഛന്‍ ഡോ. കെ.എ. മുരളീധരനും, അമ്മ കെ.എ. ഗോമതിയും ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജില്‍ അധ്യാപകരായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്നാം റാങ്കോടെ വിജയിച്ച ശാരദ, പിന്നീട് തിരുവനന്തപുരത്തെ വിമന്‍സ് കോളേജില്‍ പഠനം തുടര്‍ന്നു. 1988-ല്‍ കേരളാ സര്‍വകലാശാലയില്‍ എം.എ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പിഎച്ച്.ഡി പഠനത്തിനിടെയാണ് ശാരദ, സിവില്‍ സര്‍വീസ് പരീക്ഷയും അഭിമുഖവും വിജയിച്ചത്. ഐ.എ.എസ്. പരിശീലനകാലത്ത് ഡോ. വേണുവുമായി വിവാഹിതയായി.
ഡോ. വി. വേണുവും ശാരദ മുരളീധരനും 1990-ലെ ഐ.എ.എസ്. ബാച്ചിലെ ഉദ്യോഗസ്ഥരാണ്. ശാരദയ്ക്ക് 2025 ഏപ്രിൽ വരെയാണ് സർവ്വീസിൽ കാലാവധി. മുന്‍പ് വി.രാമചന്ദ്രന്‍–പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ്–ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി പദവിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, ഒരാളുടെ കാലാവധിക്കുശേഷം മറുവ്യക്തി ഈ പദവിയിലെത്തിയതാണ്.

