കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും. കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെത്തി പഠനം നടത്തുക. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങൾ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

അതിനിടെ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിനായി വിദഗ്ധ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. നാശഷ്ടങ്ങൾ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, പുനർനിർമ്മാണത്തിനുള്ള നിർദേശങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്.
അതേസമയം ദുരന്തമേഖലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലിൽ ആറ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് കളക്ടറേറ്റിൽ അവലോകന യോഗവും ചേരും.
