കൊൽക്കത്തയിൽ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക് നീണ്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ആർ ജി കർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും, സൂപ്രണ്ടിനെയും, കാർഡിയോളജി വിഭാഗം മേധാവിയെയും ഉൾപ്പെടെ നാലു ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
ആശുപത്രിയിൽ ആക്രമണം നടന്ന ദിവസം അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യം സംസ്ഥാന ആരോഗ്യ വകുപ്പ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നടപടി. അതേസമയം, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആശുപത്രി മുൻ സൂപ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്.
സന്ദീപ് ഘോഷിന്റെ ചോദ്യം ചെയ്യലിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ, അദ്ദേഹത്തെ സിബിഐയുടെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതി സഞ്ജയ് റോയുമായി അദ്ദേഹത്തിനും അടുത്ത ബന്ധം ഉണ്ടെന്ന് സഞ്ജയ് റോയിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ആശുപത്രിയിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നു.

