ലഹരി വിതരണ സംഘത്തിലെ മുഖ്യപ്രതിയായ യുവതി പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇവരുടെ കൈവശം നിന്ന് കണ്ടെടുത്തു.

പുതുപ്പാടി കൈതപൊയിൽ ആനോറമ്മൽ പ്രദേശത്ത് വാടക വീട്ടിൽ നിന്നാണ് മയക്കുമരുന്ന് വ്യാപാരം നടത്തിയത്. ഇവർ മൂന്നുമാസത്തോളം വീട് വാടകയ്ക്ക് എടുത്ത്, ഭർത്താവും കൂട്ടാളികളും ഒത്ത് ലഹരിവില്പന നടത്തി വരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കൾ പുഷ്പ പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് എത്തിക്കുകയും, മയക്കുമരുന്ന് കട്ടിലിനടിയിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് 2 ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം.
അതേസമയം, 2023 മെയ് മാസത്തിൽ പുഷ്പ ഉൾപ്പെടെ നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടിൽ നിന്നും 9 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിച്ച്, പൊലീസ് ജീപ്പ് തകർത്ത സംഭവത്തിലും പുഷ്പ ഉൾപ്പെട്ട ലഹരിമാഫിയ സംഘമുണ്ടായിരുന്നു. ഇതുൾപ്പെടെ നിരവധി കേസുകളിൽ ഇവർ ജയിലിൽ കിടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
