മലപ്പുറം: 1995 ഏപ്രിൽ 13നാണ് നാട്ടുകാർ നോക്കിനിൽക്കെ ഒതായി അങ്ങാടിയിൽവച്ച് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ പി വി അൻവർ എംഎൽഎയുടെ 2 സഹോദരീപുത്രന്മാർ വിചാരണ നേരിടുകയാണ്. പി.വി.അൻവർ ജില്ലാ പൊലീസ് മേധാവിക്കെതിരെ പൊതുവേദിയിൽ നടത്തിയ രൂക്ഷവിമർശനം പൊലീസിനെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവുമായി ഒതായി മനാഫിന്റെ കുടുംബം.

കേസിലെ പ്രതികളെ പിടികൂടുന്നതു തടയാനും വിചാരണ വൈകിപ്പിക്കാനും അൻവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായും കുടുംബം ആരോപിച്ചു.കേസിൽ തനിക്കും അടുത്ത ബന്ധുക്കൾക്കുമെതിരെ മൊഴി നൽകരുതെന്നു പൊലീസിനു മുന്നറിയിപ്പു നൽകുകയാണ് എസ്പിക്കെതിരായ വിമർശനത്തിന്റെ ലക്ഷ്യമെന്നു മനാഫിന്റെ ബന്ധുക്കൾ ആരോപിച്ചു. കേസിൽ രണ്ടാം പ്രതിയായിരുന്ന അൻവറിനെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
അൻവറിന്റെ സഹോദരീപുത്രന്മാരായ മാലങ്ങാടൻ ഷഫീഖ് കേസിലെ ഒന്നാം പ്രതിയും മാലങ്ങാടൻ ഷരീഫ് മൂന്നാം പ്രതിയുമാണ്. ഇവരുൾപ്പെടെ 4 പ്രതികളുടെ വിചാരണയാണു നിലവിൽ മഞ്ചേരി കോടതിയിൽ നടക്കുന്നത്. മനാഫിന്റെ സഹോദരൻ നൽകിയ റിവിഷൻ ഹർജിയും ഹൈക്കോടതിയിലാണ്. വിചാരണയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്.
