തൃശൂർ: തൃശൂരിൽ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി ഉണ്ടായത്. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി.
വൈകുന്നേരം മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു.
എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.