കൊച്ചി: കടൽക്ഷോഭം രൂക്ഷമായിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണമാലിയിൽ റോഡ് ഉപരോധിച്ചു. ഫോർട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാത ഉപരോധിച്ച നാട്ടുകാർ, പ്രായമായവർ ഉൾപ്പെടെ, പ്രതിഷേധവുമായി റോഡിലിറങ്ങി.

പ്രശ്നത്തിന് പരിഹാരം തേടി 2019 ഒക്ടോബർ മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് സമരം. 2021ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീറ്റർ ദൈർഘ്യത്തിൽ സി.എം.എസ് പാലം വരെ കരിങ്കൽഭിത്തിയും ടെട്രാപോഡും ബസാർ - വേളാങ്കണ്ണി പ്രദേശത്ത് 6 പുലിമുട്ടുകളും പുത്തൻതോട് - കണ്ണമാലി പ്രദേശത്ത് 9 പുലിമുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി നൽകിയിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ 7.36 കി.മീ സ്ഥലത്ത് കടൽഭിത്തിയും 6 പുലിമുട്ടുകളും നിർമ്മിച്ചപ്പോൾ നീക്കിവച്ച പണം തീർന്നുപോയെന്ന വാദം ജനകീയവേദി അംഗീകരിക്കുന്നില്ല. അഞ്ച് വർഷമായി സമരം ചെയ്യുകയാണെന്നും പരിഹാരം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.