കൊച്ചി: ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ വിജ്ഞാപനം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ പുതിയ തീരുമാനം കോടതിയെ അറിയിച്ചത്.
ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കും. സാമൂഹികാഘാത പഠനമടക്കം പുതിയ ഏജൻസിയെ കൊണ്ടു നടത്തിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണു ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തത്. 2023 മാർച്ചിൽ, 441 കൈവശക്കാരുടെ കൈവശമുള്ള 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.
എന്നാൽ സാമൂഹിക ആഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതും ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് സ്റ്റേ.

ബലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കാണ് എന്നത് തർക്കത്തിലാണ്. സർക്കാരിനു ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനം എന്നതാണ് ഹർജിക്കാർ പ്രധാനമായി വാദിച്ചത്. സാമൂഹിക ആഘാത പഠനം നടത്തിയതു സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് എന്ന സർക്കാരിനു കീഴിലുള്ള ഏജൻസിയാണെന്നും ഇതു കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
