കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ട്. യുവതി യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവും പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ മൊഴി മാറ്റി പറഞ്ഞ യുവതി സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി അന്വേഷണം നടത്തുന്നത്.തിരുവനന്തപുരം, കോഴിക്കോട് സൈബർ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തുന്നത്. പല ലോക്കേഷനുകളിൽ നിന്നായാണ് യുവതി മൂന്ന് വീഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
താൻ എവിടെയാണെന്ന് കണ്ടുപിടിക്കാതിരിക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവഴി യുവതി ശ്രമിക്കുന്നതെന്നും യുവതിക്ക് നിയമസഹായം ഉൾപ്പെടെ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
