ഇടുക്കി: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്. ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തി കേസെടുക്കും. രണ്ട് വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് വനംവകുപ്പിന്‍റെ ശ്രദ്ധയിപ്പെട്ടിട്ടുള്ളത്. കൊച്ചി സ്വദേശിയെയും മൂന്നാർ സ്വദേശിയെയും കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടങ്ങി. സംരക്ഷണ സസ്യം പറിച്ചതിലാണ് നടപടി. സംഭവത്തില്‍ കർശന നടപടി എടുക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ അറിയിച്ചു.
നീലക്കുറിഞ്ഞി പൂത്തപ്പോൾതന്നെ സന്ദർശകര്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വനംവകുപ്പ് കർശന നിർദേശങ്ങൾ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കർശന നിയന്ത്രണത്തോടെയാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകളെ കടത്തിവിടുന്നതും. അതിനിടെയാണ് രണ്ട് യുവാക്കൾ സ്ഥലത്തെത്തി നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഫോട്ടോകൾ വൈറലാവുകയും ഇത് വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുകയും ചെയ്തു. പിന്നാലെയാണ് വനംവകുപ്പ് നലടപടി തുടങ്ങിയത്. നീലക്കുറിഞ്ഞി പൂക്കൾ പറിച്ചാൽ 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.