തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തിൽ നിയമോപദേശം തേടി സർക്കാർ. വിഷയത്തിൽ എജിയുടെ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഇഡിയുടെ ശുപാർശയിൽ കേസ് എടുക്കണോ, കേസ് എടുക്കാനുള്ള വിവരങ്ങൾ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ വിഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിക്ക് മേൽക്കൈ കിട്ടുന്ന സാഹചര്യം മുന്നിൽ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.