തിരുവനന്തപുരം: അതിതീവ്രമഴ നാശഷ്ടമുണ്ടാക്കിയെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിക്ക് ആശ്വാസം. എന്നാൽ ഉടനടി ഉത്പാദനം കൂട്ടാനല്ല, വേനൽക്കാലത്തേയ്ക്ക് വെള്ളം സംഭരിക്കാനാണ് ബോര്‍ഡ് തീരുമാനം. അതിതീവ്രമഴയിൽ കെഎസ്ഇബിക്കും കോടികളുടെ നഷ്ടമുണ്ട്. പക്ഷേ വൈദ്യുതി നിയന്ത്രണത്തിന്‍റെയും പ്രതിസന്ധിയുടെയും കാലത്ത് കെടുതിക്കിടയിലും ആശ്വാസമുണ്ട്. ഈ മാസം ആദ്യ 5 ദിവസം 282 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം പ്രതീക്ഷിച്ചു. 640 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളിൽ ഉള്ളത് സംഭരണ ശേഷിയുടെ 48 ശതമാനം വെള്ളം. ഇത്തവണ 1987.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമെങ്കിൽ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 3154 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിന്‍റെ അടുത്തെത്തിയില്ലെങ്കിൽ മുന്‍ ആഴ്ചയക്കാള്‍ നീരൊഴുകിയെത്തി.
മഴ പെയ്ത ദിവസങ്ങളിൽ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായി. ഒരാഴ്ച മുൻപ് 90 ദശക്ഷം യൂണിറ്റായിരുന്നുവെങ്കിൽ ബുധനാഴ്ച 82.14 ദശലക്ഷം യൂണിറ്റായി. പുറത്ത് നിന്ന് വാങ്ങിയത് ഈ മാസത്തേ ആദ്യ ആഴ്ചയിൽ ശരാശരി 57.53 ദശലക്ഷം യൂണിറ്റ് ആണ്. കഴിഞ്ഞ മാസത്തെ ശരാശരി 68.76 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ചെറു അണക്കെട്ടുകള്‍ നിറഞ്ഞതോടെ ജല വൈദ്യുതി ഉത്പാദനം കൂട്ടി. ശരാശരി 20.17 ദശലക്ഷമാക്കി. കഴിഞ്ഞ മാസം ശരാശരി 15.25 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. എന്നാൽ പകുതിയോളം വെള്ളമായി വലിയ അണക്കെട്ടുകളിൽ ഉത്പാദനം കൂട്ടാൻ കെഎസ്ഇബി ഉദ്ദേശിക്കുന്നില്ല. വരാനിരിക്കുന്നത് മഴക്കുറവിന്‍റെ മാസങ്ങളെന്ന് കണ്ടാണിത്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ കിട്ടിയതുമില്ല. പുറത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടാനുള്ളപ്പോള്‍ വെള്ളം കരുതുകയെന്നതാണ് ബോര്‍ഡിന്‍റെ തന്ത്രം.