തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെഎസ്ആർടിസി. പ്രധാന കേന്ദ്രങ്ങളിൽനിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. ഇതിന് പുറമെ ബജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താൽപര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുകയും അധിക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യും.
ആലപ്പുഴയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പുതുതായി ആരംഭിച്ച വോൾവോ എക്‌സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്‌സിക്യൂട്ടീവ് ക്ലാസ് സർവീസ് ഓഗസ്റ്റ് 20ന് ആരംഭിക്കും. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.